എച്ചില്‍ നക്കി എനിക്ക മതിയായി
'എനിക്ക് മതിയായി. ഇനിയും ഈ നേതാക്കളുടെ ആട്ടും തുപ്പും സഹിച്ച് വിനീത വിധേയനായി കുനിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. രാഷ്ട്രീയ യജമാനന്‍മാരുടെ മുമ്പില്‍ മുട്ടുമടക്കാന്‍ ഞാന്‍ ഒരുക്കമല്ല. മണ്ഡലത്തിലെ ഒരു ജനപ്രതിനിധി എന്ന നിലയില്‍ കുറച്ചു ജോലികള്‍ പൂര്‍ത്തീകരിക്കാനുണ്ടെങ്കിലും ഈ ആട്ടും തുപ്പും സഹിച്ച് തുടര്‍ന്ന് പോകാന്‍ കഴിയില്ല.
പാര്‍ട്ടിയുടെ ഉന്നതരായ ചില നേതാക്കള്‍ എനിക്കെതിരെ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഈ പശ്ചാതലത്തില്‍ ചില കാര്യങ്ങള്‍ തുറന്നു പറയാതെ വയ്യ. മങ്കട മണ്ഡലത്തിലെ ജനങ്ങളോട് പൊതുവായും ഇടതുപക്ഷ പ്രവര്‍ത്തകരോട് പ്രത്യേകിച്ചും എനിക്ക് വലിയ കടപ്പാടുണ്ട്. പാവങ്ങളോടുള്ള പ്രതിബദ്ധത, ആദ്യകാല നേതാക്കളുടെ വിശുദ്ധി, ത്യാഗമനോഭാവം ഇവയൊക്കെയാണ് എന്നെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ പ്രേരിപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായി മഞ്ചേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ഒരു സി.പി.എമ്മിന്റെ എം.പിയെ വിജയിപ്പിക്കുന്നതിലും അസംബ്ലി തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് അഞ്ച് എല്‍.ഡി.എഫ് എം.എല്‍.എമാരെ വിജയിപ്പിക്കുന്നതിലും ഒരു ചെറിയ പങ്ക് പാര്‍ട്ടിക്കൊപ്പം ഞാനും വഹിച്ചിട്ടുണ്ട്. എന്നാല്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വമ്പിച്ച ഭൂരിപക്ഷം ലഭിച്ചപ്പോള്‍ സി.പി.എമ്മിനകത്തെ വിഭാഗീയത എല്ലാ മറയും നീക്കി പുറത്തുവന്നു. വി.എസുമായി എനിക്കുള്ള വ്യക്തിപരമായ അടുപ്പവും സൗഹൃദവും എന്നെ ഒരു വി.എസ് പക്ഷക്കാരല്‍ എന്ന് മുദ്രകുത്താന്‍ കാരണമായി.
തുടര്‍ന്നിങ്ങോട്ട് എനിക്കെതിരെ അപ്രഖ്യാപിതമായ ഒരു വിലക്ക് സി.പി.എം നേതൃത്വം പ്രഖ്യാപിച്ചു. ഞാന്‍വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് പാര്‍ട്ടി സമ്മേളനത്തില്‍ നേതാക്കള്‍ പ്രസംഗിച്ചു.
സി.പി.എമ്മിനകത്തെ വിഭാഗീയതയില്‍ ഒരു പങ്കുമില്ലാതിരുന്ന എന്നെ വിഭാഗീയതയുടെ ഒരു ബലിയാടാക്കുകയാണ് ഉണ്ടായത്. എ.ഡി.ബി വായ്‌പ, സ്വാശ്രയ വിദ്യഭ്യാസ നയം, ലോട്ടറി, മൂന്നാര്‍, ആദിവാസി-പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയിലെല്ലാം അധികാരത്തിലെത്തിയപ്പോള്‍ എല്‍.ഡി.എഫില്‍ ചുവടുമാറ്റമുണ്ടായി.
വികസനത്തിന്റെ നിരവധി സാധ്യതകള്‍ എല്‍.ഡി.എഫ് കളഞ്ഞു കുളിച്ചു.
ഞാന്‍ കച്ചവട കണ്ണുമായി രാഷ്ട്രീയത്തില്‍ വന്നതെന്നാണ് ഒരു ആരോപണം. രാഷ്ട്രീയത്തില്‍ വരുമ്പോള്‍ ഞാന്‍ സംസ്ഥാനത്ത് അറിയപ്പെടുന്ന ഒരു സിനിമ നിര്‍മ്മാതാവായിരുന്നു. എന്റെ തൊഴില്‍ കച്ചവടം ആണെന്നും രാഷ്ട്രീയ കച്ചവടം നടത്താനല്ല ഞാന്‍ ഇതില്‍ വന്നതെന്നും എന്നെ അറിയുന്ന എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയ കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ച നേതാക്കന്‍മാര്‍ക്ക് എന്റെ തൊഴിലിനെ കുറിച്ച് പറയാന്‍ യോഗ്യതയില്ല. ഞാന്‍ സി.പി.എമ്മിന്റെ അടിമാന്താന്‍ ശ്രമിക്കുന്നു എന്നാണു മറ്റൊരു ആരോപണം. പാര്‍ട്ടിയെ നശിപ്പിക്കാന്‍ അതിനകത്തുള്ളവര്‍ക്ക് മാത്രമേ കഴിയൂ. സി.പി.എമ്മിന്റെ അടി മാന്തുന്ന പ്രവര്‍ത്തി വിജയരാഘവനെ പോലെയുള്ളവര്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ നടത്തുന്നുണ്ട്. എനിക്കെതിരെ നേതാക്കള്‍ നടത്തുന്ന തരംതാണ പ്രസംഗങ്ങളും ശരീരഭാഷയും നിങ്ങളൊക്കെ കണ്ടതാണല്ലോ. എച്ചില്‍ നക്കുന്ന ജീവി ഏതെന്നു എല്ലാവര്‍ക്കുമറിയാം.എടയൂരിലെ ഒരു യോഗത്തില്‍ അലിയുടെ തന്ത വന്നാലും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് ഒരു നേതാവ് പ്രസംഗിച്ചത്. ഇത്രയുംധാര്‍ഷ്‌ഠ്യം ആര്‍ക്കും പാടില്ല. പ്രത്യേകിച്ച് ഒരു കമ്മ്യൂണിസ്റ്റുകാരന്.
എനിക്ക് മതിയായി. പാര്‍ട്ടിയുടെ സഹായം കൊണ്ട് നേടിയ എം.എല്‍.എ സ്ഥാനം, നോര്‍ക ഡയറക്ടര്‍ഷിപ്പ്, പ്രവാസി സംഘം ജനറല്‍ സെക്രട്ടറി, പ്രവാസി ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ ഞാന്‍ രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സ്‌പീക്കര്‍ക്കുള്ള രാജിക്കത്ത് എന്റെ വോട്ടര്‍മാരുമായി കൂടി ആലോചിച്ചു അടുത്തൊരു ദിവസം തന്നെ സമര്‍പ്പിക്കുന്നതാണ്'.
